വാക്സിൻ വില കുറയ്ക്കണം; സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രം
ന്യൂഡൽഹി: പ്രതിസന്ധിയിൽനിന്ന് കമ്പനികൾ ലാഭമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് നിരവധി സംസ്ഥാനങ്ങളിൽനിന്നു വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ, കോവിഡ് -19 വാക്‌സിനുകളുടെ വില കുറയ്ക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയോടും ഭാരത് ബയോടെക്കിനോടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വാക്സിൻ വിലനിർണയം സംബന്ധിച്ച വിഷയം ചർച്ച ചെയ്തത്. രണ്ട് കമ്പനികളും വാക്സിനുകളുടെ വില കുറയ്ക്കുമെന്നാണ് പ്രതീക്ഷ.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് സംസ്ഥാന സർക്കാരുകൾക്ക് കോവാക്സിൻ ഒരു ഡോസിന് 600 രൂപയും സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 1,200 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) സംസ്ഥാന സർക്കാരുകൾക്ക് കോവിഷീൽഡിന് ഒരു ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 600 രൂപയും പ്രഖ്യാപിച്ചു. രണ്ട് വാക്സിനുകളും ഒരു ഡോസിന് 150 രൂപ നിരക്കിലാണ് കേന്ദ്ര സർക്കാരിന് ലഭ്യമാക്കുന്നത്.

Join the conversation